Friday, December 27, 2013

ക്രിസ്മസ്

ക്രിസ്മസ് ഒക്കെ എങ്ങനെയുണ്ടായിരുന്നു??അർമാദം ഒട്ടും കുറച്ചു കാണില്ല അല്ലെ..ആഘോഷങ്ങൾ അല്ലെങ്കിലും സന്തോഷിക്കാനും കൂട്ട് ചേരലുകൾക്കും തന്നെയാണ്. ബന്ധങ്ങൾ മനോഹരമാക്കാൻ ഇതിലും നല്ല അവസരങ്ങളും ഇല്ല..എന്റെ അവധിക്കാലയാത്ര ഇത്തവണ വന്നു നിന്നത് ക്രിസ്മസ് പുലരിയിലാണ്..

അങ്ങനെ  ചെന്നൈയിലെ വെയില് മുഴുവൻ കൊണ്ട്  കറങ്ങി നടന്നു ഒരു തരത്തിൽ വീട്ടിൽ കേറിക്കൂടി. ചെന്നൈയിൽ പോയിട്ട് ചുരുങ്ങിയത് ഒരു പതിനഞ്ചു വർഷമായി . അന്ന് അമ്യുസ്മെന്റ്  പാർക്ക് തിരഞ്ഞ്  പോയത് എനിക്കും അനിയനും കളിച്ചു തിമിർക്കാൻ ആയിരുന്നെകിൽ ഇത്തവണ അത് സോനുവിന്റെ കളി കാണാൻ ആയിരുന്നു. അവനും അവന്റെ പിതാജിയും നനഞ്ഞു പിണ്ടിയായി അവസാനം കൊച്ചനെ എടുത്തു വെള്ളത്തിന്‌ പുറത്തിട്ടു..എലി വിറയ്ക്കുന്ന മാതിരി വിറച്ച മോനെ തുടച്ചു ഡ്രസ്സ്‌ മാറ്റി  കുറച്ചു നേരം തള്ളകോഴി  കോഴികുഞ്ഞിനെ മൂടി വെക്കുന്ന പോലെ കെട്ടിപിടിച്ചിരുന്നു അവന്റെ കുളിര് മാറ്റി..

പതിവിനു വിപരീതമായി ഇത്തവണ ഉപ്പയും ഉമ്മയും അനിയനും കൂടെ ഉണ്ടായിരുന്നു. അത് കൊണ്ട് കുഞ്ഞിനെ അവരുടെ അടുത്താക്കി ഞങ്ങൾ ചെന്നൈയിലെ കൊച്ചു റോഡുകളിലൂടെ വെറുതെ കൈ പിടിച്ചു നടന്നു..വഴിയോരത്ത് നിന്ന് ചൂടുള്ള കാപ്പിയും പാനി പൂരിയും കഴിച്ചും പൊട്ടത്തരങ്ങൾ പറഞ്ഞു ചിരിച്ചും പ്രണയിച്ചു നടന്നു..ആളുകൾ മുഴുവൻ തിരഞ്ഞു നടക്കുന്ന ഇടങ്ങളെക്കാൾ ഞങ്ങൾ എന്നും ഇഷ്ടപെടുന്നത്  ആ നാടിൻറെ സ്പന്ദനം തിരിച്ചരിയാനാകുന്ന  ആരും ചെന്നെത്താത്ത ഇടങ്ങളാണ്.ഓരോ അവധിക്കു വേണ്ടി കാത്തിരിക്കുന്നതും പുതുമകൾ തേടിയുള്ള ഈ യാത്രകൾക്ക് വേണ്ടിയാണ്..

ഒടുക്കം തിരിച്ചു പോരാൻ ഇഷ്ടമില്ലായിരുന്നു..ഇനി അടുത്ത അവധിക്കായി കാത്തിരിക്കണം..രണ്ടു പേരും തിരക്കുള്ളവർ..ജീവിതം ഇങ്ങനെയൊക്കെയാണല്ലോ...

ക്രിസ്മസ് പുലരിയിൽ തിരിച്ചു എത്തിയത് ഒരു പറ്റം അത്യാഹിതങ്ങളിലേക്ക് ..ഉപ്പയുടെ ഉമ്മ ആശുപത്രിയിൽ. പനി , മൂത്രത്തിൽ പഴുപ്പ്.. നേരെ അങ്ങോട്ട്‌ പോയി. പിന്നെ, പെയ്തൊഴിയുമ്പോൾ   ഓർക്കുന്നില്ലെ ..അതിലെ ആദ്യത്തെ ആൾ മരിച്ചു..ഞങ്ങൾ എത്തി അര മണിക്കൂർ  കഴിഞ്ഞായിരുന്നു മരണാനന്തര ചടങ്ങുകൾ...അങ്ങോട്ട് ഓടി..പിന്നെ ഉച്ചക്ക് നാട്ടിലെ കാഷ്വലിറ്റിയിലേക്ക്...എപ്പോഴും കിട്ടുന്ന അവസരമല്ലല്ലൊ...പല കാഷ്വലിറ്റി കാഴ്ചകൾ തുടർന്നു.

ശ്വാസകോശത്തിൽ നീര്കെട്ടുണ്ടായി വന്ന അമ്മക്ക് ഞങ്ങളുടെ കണ്മുന്നിൽ ഹൃദയാഘാതം സംഭവിച്ചു..ആദ്യമായി ഹൃദയാഘാതം കാണുന്ന അവസ്ഥ, മരണവെപ്രാളം മുൻപ് കണ്ടിട്ടില്ല. എനിക്കാകെ അങ്കലാപ്പ്..എല്ലാവരും എന്തൊക്കെയോ ചെയ്യുന്നു.ആദിവാസികൾ ആണെന്നു തോന്നുന്നു. യാതൊരു തന്റേടവും ഇല്ലാത്ത മക്കൾ ആണ് കൂടെ..മകൾ  കരയുന്നെങ്കിലും ഉണ്ട്,മകൻ മരവിച്ചു നില്ക്കുകയാണ്. അവരെ ആംബുലൻസ്  വിളിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിട്ടു...

പിന്നെ ദേഹത്തേക്ക് വാതിൽ കട്ടില വീണ ബംഗാളിയെ കൊണ്ട് വന്നു. സ്ട്രെച്ചറിൽ ഉറക്കമായിരുന്നു എന്ന് തോന്നുന്നു. ഞാൻ കരുതിയത്‌ ഇപ്പോ പഞ്ഞി ഒക്കെ വെച്ച് കൊണ്ട് പോകേണ്ടി വരുമെന്നാണ്. വിളിച്ചു നോക്കിയപ്പോൾ ചിരിക്കുന്നു. കാലു വേദനിക്കുന്നു എന്ന് പറഞ്ഞു..എക്സ് റെ എടുത്തു. തുടയെല്ലിനു ചെറിയ പൊട്ടുണ്ട്‌ .അയാളെ കണ്ടു പേടിച്ച കഥ പറഞ്ഞു  ഞാനും സിസ്റ്റർമാരും കുറെ ചിരിച്ചു.

വൈകുന്നേരം ഓപറേഷൻതിയേറ്റർ സജ്ജമാക്കാൻ കഴിയാത്തതിനാൽ അവിടെ വെച്ച് വെച്ച് ചെയ്യേണ്ട ടെൻഡൻ റിപ്പെയർ അത്യാവശ്യഘട്ടത്തിൽ കാഷ്വലിറ്റിയിൽ  വെച്ച് ചെയ്യുന്നതിനും സാക്ഷിയായി. കാലിന്റെ ചലനത്തിൽ  പ്രാധാന്യം വഹിക്കുന്ന ഒരു തരം പേശി പൊട്ടി പോയതിനെ കൂട്ടി തുന്നി പ്ലാസ്ടർ ഇടുന്ന പരിപാടി. ക്ഷമയുള്ള രോഗിയായിരുന്നു. കാരണം ലോക്കൽ അനസ്തേഷ്യ മാത്രം കൊണ്ട് അത്ര ആഴത്തിൽ ഉള്ള മുറിവ് വൃത്തിയാക്കുന്നത് വേദനാജനകം തന്നെയാണ്. ജെനറൽ അനസ്തേഷ്യ അവിടുന്നൊട്ടു സാധ്യവുമല്ല. ഏതായാലും അര മണികൂർ  ആ വഴിക്കും പോയി..

പിന്നെ ഞങ്ങൾ കേക്ക് മുറിച്ചു..വലിയ വേദനകൾ അകറ്റുന്ന ഭിഷഗ്വരന്മാര്ക്കും അവരെ സഹായിക്കുന്ന മാലാഖമാർക്കും ഇടയിൽ കുട്ടി ഡോക്ടറും കൂടി..ജീവിതത്തിൽ മറക്കാൻ ആകാത്ത തിരക്ക് പിടിച്ച ഒരു ക്രിസ്മസ് ഞാൻ ടെലിവിഷന്  പണയം വെക്കാതെ കഴിച്ചു കൂട്ടി..കേക്കും വൈനും കൊണ്ട് പോയിരുന്ന കോട്ടയത്തെ ക്രിസ്റ്റ്മസിൽ നിന്നും ഇങ്ങു ദൂരെ നാട്ടിലെ സർക്കാർ ആശുപത്രിയിലെ രക്തത്തിൽ മുങ്ങിയ ക്രിസ്ത്മസിലെക്കുള്ള വളർച്ച എത്ര അതിശയകരമായിരിക്കുന്നു..ആഘോഷങ്ങൾക്ക് ജീവിതത്തിൽ ഇനിയുള്ള വേദി ആശുപത്രികൾ ആണെന് ഓർമിപ്പിക്കും  പോലെ ജീവിതത്തിന്റെ 'ട്വിസ്റ്റ്‌ '...ദൈവത്തിന്റെ തമാശകൾ !!


No comments:

Post a Comment